Friday, January 13, 2017

ഓരോര്മ്മപ്പൂക്കാലം

                                             
എന്റെ കാഴ്ചകൾ എല്ലാം  നിറ വർണ്ണങ്ങളോട്  കൂടിയതായിരുന്നു...
കാണുന്ന കാഴ്ച്ചകൾ , കേൾക്കുന്ന ഒച്ചകൾ, പറയുന്ന വാക്കുകൾ
എല്ലാത്തിലും ഞാൻ നേരിനെ  മാത്രം കണ്ടു...ഒന്നിനെയും സംശയിച്ചില്ല...
അതായിരുന്നു പോലും എന്റെ ആദ്യത്തെ തെറ്റ് ..!!!

നേരെ മാത്രം കാണാനുള്ളതല്ല മറിച് മുകളിലും  താഴെയും വശങ്ങളിലൂടെയും ഇടയിൽകൂടിയും കാണാനുള്ള കണ്ണ് അത്യാവശ്യമായി വേണ്ടിയിരുന്നു പലപ്പോഴും,
അത്തരത്തിലായിരുന്നു പല ആളുകളും പ്രവൃത്തികളും.

അന്ധാളിച്ചു നിന്ന് പോയി എന്ന് തന്നെ പറയേണ്ടി വരും...

പഠിക്കാൻ തുടങ്ങും മുൻപേ പഠിപ്പിക്കുവാനുള്ള തിടുക്കം പലരിലും കാണാമായിരുന്നു.
ചോദ്യങ്ങൾ അപ്രസക്തമാക്കി ഉത്തരങ്ങൾ പറഞ്ഞു തന്നു ചിലർ.
തുറന്നു പറച്ചിലിൻറെ ജീവിതം  തിരിച്ചറിയാതെ  ഒളിച്ചും പതുങ്ങിയും കുത്തി കൊന്നു ഒരു കൂട്ടം.

ആർക്കോ വേണ്ടി ആരെയൊക്കെയോ ഇല്ലാതാക്കുന്നു.
എന്തിനോ വേണ്ടി എന്തിനെയൊക്കെയോ പിച്ചിയെറിയുന്നു.
എറിഞ്ഞുടക്കുന്നു എല്ലാത്തിനെയും .

പഠിക്കേണ്ടവനും പഠിപ്പിക്കേണ്ടവനും ഒന്നും പഠിക്കാതെയും പഠിപ്പിക്കാതെയും പടിയിറങ്ങുന്നു,
അല്ലെൽങ്കിൽ ഇറങ്ങേണ്ടി വരുന്നു.

ഇന്നത്തെ വാർത്തകളും വർത്തമാനങ്ങളും ഇതെല്ലാം വീണ്ടും എൻറെ ഓർമകളിലേക്കെത്തിക്കുന്നു
ഒരു കലാലയവും ഇങ്ങനെ ആവാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു

എന്നിട്ടും , ക്ലാസ്സ്മുറികളും വരാന്തകളും ലൈബ്രറിയും പരീക്ഷകളും കാന്റീനും ഹോസ്റ്റലും സമരങ്ങളും  എല്ലാം ഒരു പൂക്കാലം പോലെ ഇന്നും ഓർക്കുന്നു, കൂടെ നടത്തുന്നു ...

Wednesday, August 27, 2014

ഈ ജനലിനപ്പുറത്ത് ,
എനിക്ക് ആര്പ്പു വിളികൾ കേൾക്കാം,
പൊട്ടിച്ചിരികൾ കേൾക്കാം ,
ഏങ്ങലടികൾ കേൾക്കാം ,
നിറങ്ങൾ നിറഞ്ഞോഴുകുന്ന പുഴകൾ കാണാം,
മഴയും മാനവും മരങ്ങളും കാണാം ....
ഓരോരുത്തരെയും കാണാം ...
ഓരോന്നിനെയും കാണാം ...

പുറത്തു നിന്ന് നോക്കവേ അകം നിറയെ ഇരുട്ട് നിറച്ച
ഈ ജനലിനിപ്പുറം എന്നെ കാണാൻ
ഒരു ചെറു നിലവുദിക്കുന്നതെന്നൊ ...

ഒരു വശത്തേക്ക് മാത്രം നടക്കുന്ന ഘടികാരം പോലെ
എനിക്ക് കാണാവുന്ന എന്നെ കാണാത്ത ,
ഈ ജനൽപാളികൾ
ഒരു കുഞ്ഞു വെളിച്ചവുമായി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ...
എങ്കിൽ എനിക്കും ചിരിക്കാമായിരുന്നു ഒരു മറുചിരി...

അല്ലെങ്കിൽ,
കാഴ്ചകൾ കാണാത്ത,
ഒച്ചകൾ കേൾക്കാത്ത,
ഒരു ജാലകമായിരുന്നു എനിക്ക് വേണ്ടിയിരുന്നത് ,
അവിടെയും ഞാൻ ചിരിക്കും നിറഞ്ഞു കവിഞ്ഞ് .....

Friday, May 2, 2014

ഇങ്ങനെയും സഹപാഠികൾ


നമുക്കൊരു കഥ കേൾക്കാം...

ഇത് സന്ദീപിന്റെ കഥയാണു... നമ്മൾ എല്ലാവരും ജീവിതത്തിൽ ഒരു സന്ദീപിനെയെങ്കിലും പരിചയപെട്ടിട്ടുണ്ടാവും ല്ലേ... അത് പോലൊരു സന്ദീപ്‌.

             അവൻ കാലിക്കറ്റ്‌ യൂനിവെർസിറ്റി കോളേജിൽ "പഠിക്കുന്ന കാലം . ഏത്‌ കോഴ്സ്  എന്നതിന് ഇവിടെ എന്നല്ല എവിടെയും പ്രസക്തി ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ അത് ഇപ്പൊ പറയുന്നില്ല.

ഇനിയുള്ള  അവന്റെ കഥ അവൻ തന്നെ പറയട്ടെ, നമുക്കൊന്ന് കേട്ട് നോക്കാം......

"
              എന്റെ   ഒന്നാം സെമെസ്റ്റെർ പരീക്ഷ അടുക്കുന്ന സമയം. എന്നാ പിന്നെ ഒന്ന് ക്ലാസിൽ കയറാം എന്ന് കരുതി രാവിലെ നേരത്തെ (12 മണി ആയിട്ടുണ്ട് ) എണീറ്റ്‌ ഒരു കുളിയും പാസ്സാക്കി കോളേജിലെക്ക്  അങ്ങ് നടന്നു. പഠിത്തം നടക്കുന്നില്ലേലും കോളേജിൽ പോകാരില്ലേലും താമസം കോളേജ് ഹോസ്റ്റലിൽ തന്നെയാണ് കേട്ടോ .

             ക്ലാസ്സ്‌ പഴയ സ്ഥാനത് തന്നെ ഉണ്ട്, സമാധാനം . ക്ലാസ്സ്‌ റൂമിലേക്ക്‌ കാലെടുത്തു വക്കാൻ  തുനിഞ്ഞതും അടുത്തുള്ള നോട്ടീസ് ബോർഡിലേക്കു എന്റെ  കണ്ണൊന്നു  സഞ്ചരിച്ചു . ദെ ഇരിക്കുന്നു എന്റെം ജിതേഷിന്റെയും പേര്.  ഒരു മാതിരി പൊലിസ് സ്റ്റേഷനിൽ "ഇവരെ സൂക്ഷിക്കുക" എന്ന് എഴുതി വക്കും പോലെ നല്ല വെടിപ്പായിട്ടു എഴുതി വച്ചിട്ടുണ്ട്  ..
   
    "എന്താടോ നന്നാവാത്തത് ........" ആത്മഗതം.
      കൂടെയൊരു നെടുവീർപ്പും ...!!!!!

              വേറൊന്നും അല്ല അറ്റഡൻസ്  വേണ്ടത്ര ഇല്ല പോലും ... ഈ സന്തോഷ വാർത്ത ജിതെഷിനെ കൂടി  ഒന്നറിയിച്ചു  കളയാം എന്ന് കരുതി ക്ലാസിലേക്ക് ചെന്നതും അവനതാ "തോറ്റവന്റെ വേദന തോറ്റവനെ  അറിയൂ പുന്ന്യാളാ " എന്ന സ്റ്റ്യലിൽ വിദൂരതയിൽ നോക്കി ഇരിക്കുന്നു, അതും ചുറ്റുമുള്ളത്എല്ലാ കടമ്പയും കടന്നു എക്സാമിനെ  കാത്തിരിക്കുന്നവർ. .. എന്നെ കണ്ടതും  ദേശീയ അവാർഡ് കിട്ടിയ സന്തോഷത്തിൽ അവൻ ഓടി വന്നു .. "അളിയാ...."

 വീണ്ടും നെടുവീർപ്പ് ... ആ സങ്കടത്തിന്റെ ആഴക്കടലിൽ  ഞാനും വീണു ...

               അവിടെയാണ് നമ്മുടെ കഥാനായികയുടെ വരവ്... ഒന്നാം സെമെസ്റ്റെർ ആയതു കൊണ്ട് ഞങ്ങൾ ക്ലാസ്സ്മറ്റെസ് തമ്മിൽ  നന്നായൊന്നു പരിച്ചയപെട്ടിട്ടിലായിരുന്നു.
                 
                  അവളുടെ പേര് ലെക്ഷ്മി ആണെന്നും രാജ്യം കാസർകോട്‌  ആണെന്നും  മാത്രം അറിയാം . എന്തായാലും അവിടെ അപ്പോൾ അങ്ങനെയൊരു എൻട്രി ഞങ്ങൾ രണ്ടും പ്രതീക്ഷിച്ചില്ല. ഇത് ഞങ്ങളെ ഒന്ന് ആക്കാൻ ഉള്ള വരവാണെന്ന് തന്നെ  ഉറപ്പിച്ചു.

                കുറച്ചു ഗൌരവം ഒക്കെ ഇട്ടു "ഇതൊക്കെ എന്ത്!!!" എന്ന സ്റ്റൈലിൽ ഞങ്ങൾ നിന്നു.

                "രണ്ടു പേര്ക്കും അറ്റഡൻസ്  കുറഞ്ഞു പൊയ് ല്ലേ ?? ഇനി എപ്പോ എന്താ ചെയ്യാ ??? "

              ആ  ഒരു കൊസ്റ്റ്യൻ മാര്ക്കും സങ്കടവും ഞങ്ങളെ ഒന്ന് ഞെട്ടിച്ചു...  ഉടനെ പ്ലേറ്റ് മാറ്റിയില്ലേ ഞങ്ങൾ... ഞങ്ങൾ ആരാ മക്കൾ....

           "ഉം ... ഇനി ആരേലും മനസ്സലിഞ്ഞു രണ്ടു അറ്റഡൻസ് തന്നാലായി .. ആ ആര് തരാനാ !!!!"

         അവൾ പിന്നെയും ഞങ്ങളെ ഞെട്ടിച്ചു...

          "ങേ .. അങ്ങനെയൊക്കെ തരാൻ പറ്റോ ??? !!!"

എന്റെ മനസ്സില് ലഡ്ഡു പൊട്ടി ......

          " പിന്നെ പറ്റുമല്ലോ , പക്ഷെ തരാനുദ്ദേശിക്കുന്ന ആൾ പ്രിന്സിപലിന്റെ അടുത്ത് ഒരു ലെറ്റർ  എഴുതി കൊടുക്കണം .. പിന്നെ പ്രിൻസിപ്പൽ സമ്മതിച്ചാൽ മാത്രം മതി...."

           " ആണോ ...!!! എങ്കിൽ പിന്നെ ഞാൻ തരാം നിങ്ങൾക്ക് . എനിക്കാണേൽ വേണ്ടുവോളം ഉണ്ട് . ഞാനിപ്പോ വരാട്ടോ എന്ന് പറഞ്ഞു അവൾ പൊയി ."

          "ഇവിടെ ആർക്കാടാ വട്ട്  നമ്മള്ക്കോ അതോ അവൾക്കോ ...!!???"

        " ദെ പോയ സ്പീഡിൽ തന്നെ തിരിച്ചു വരുന്നുണ്ടെടാ  കക്ഷി..."

ശരിയാണല്ലോ...,  കയ്യിൽ ഒരു പേപ്പറും പേനയും ഒക്കെ ഉണ്ട്..

          "ഇത് അവള്ക്ക് തന്നെയാടാ  ജിതെഷേ വട്ട് ...!!"

         " ലെറ്ററിന്റെ ഫോർമാറ്റ്  എനിക്കറിയില്ല  , അത് കൊണ്ട് നിങ്ങൾ പറഞ്ഞോ ഞാൻ എഴുതിക്കൊള്ലാം  ..."

      എന്നാ പിന്നെ പറയാല്ലേ സന്ദീപേ  എന്ന് പറഞ്ഞു അവൻ അതു മുഴുവൻ അങ്ങ് പറഞ്ഞു കൊടുത്തു. ഫോർമാറ്റ്  എന്തായാലും ഉള്ളടക്കം ഇതാണ്..

"As I have enough attendance in this semester I would like to give 3 attendances to Sandeep and 5 to Jithesh"
     
        ഞങ്ങളോട് ആ ലെറ്റർ കൊണ്ട് പൊയ് കൊടുക്കാൻ പറഞ്ഞെങ്കിലും എഴുതിയ ആള് തന്നെ കൊടുത്താലേ വാലിഡ്‌ ആവുള്ളു എന്നും പറഞ്ഞു അവളെ തന്നെ പറഞ്ഞു വിട്ടു...

          ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ പ്രോത്സാഹനം നല്കാൻ  കൂടെ തന്നെ ഞങ്ങൾ നടന്നു.. ഇതിനിടയിൽ ഇവൾ  ഇതാരോടും പറയാഞ്ഞതും ഇവളോട്‌ ആരും ഒന്നും ചോദിക്കാത്തതും എന്തേ എന്ന് ആലോചിച്ചോണ്ട്‌ നടന്നു ഞങ്ങൾ പ്രിന്സിപലിന്റെ മുറിയുടെ അടുത്ത്  എത്തി.

          അവളുടെ അവസാനത്തെ തിരിഞ്ഞു നോട്ടത്തിൽ പിന്നേം ഇത്തിരി ധൈര്യം  കൂടി ഇട്ടു കൊടുത്തു ഞങ്ങൾ രണ്ടു അടി പുറകോട്ടു നടന്നു.

          "May I come in , sir?"

          " Yes come in.."

         "sir, ഞാൻ  ലക്ഷ്മി .. ഈ ആപ്ലിക്കഷൻ ലെറ്റർ തരാൻ വന്നതാണ് "
       
          "എന്താ അത് ? തരൂ ..."

         അത് വായിച്ചതും അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷമമായി നോക്കി....

          "ഏതാ കുട്ടിടെ രാജ്യം...??"

          "കാസർകോട്‌ "

         "അല്ലാതെ കുതിര വട്ടം ഒന്നും അല്ലല്ലോ????.... "
         "താനൊക്കെ എവിടുന്നു വരുന്നെടോ, ഈ നാട്ടിലോന്നുമല്ലേ ജീവിക്കുന്നെ.....!!!!!!!!!!!!!!!!!!!!!!!!!!!!!!!"

   അവളെ ചുരുക്കത്തിൽ ഗെറ്റ് ഔട്ട്‌ അടിച്ചു എന്ന് തന്നെ പറയാം... അവിടെ എന്തായി എന്നാ ആകാംക്ഷയിൽ ഇടക്കിടക്ക് എത്തി നോക്കി കൊണ്ടിരിക്കായിരുന്നു ഞാൻ , അപ്പോൾ ......................

   ദെ ചീറി പാഞ്ഞു വരുന്നു അവൾ. അങ്ങോട്ട്‌ പോയതിനെക്കാൾ സ്പീഡിൽ ....

              "തൊമസൂട്ടി വിട്ടോടാ" എന്നും പറഞ്ഞു ഞാൻ ഓടി .. പിന്നാലെ തിരിഞ്ഞു പോലും നോക്കാതെ അവനും ....          "

ചുരുക്കത്തിൽ ഇപ്പോൾ  സന്ദീപ്‌ പറയുന്ന സത്യങ്ങൾ പോലും ലക്ഷ്മി വിശ്വസിക്കാതായി... എന്തായാലും അവന്റെ കഥകൾ ഇവിടെയെങ്ങും തീരുന്നില്ല കേട്ടോ... തുടർന്നും  കേൾക്കാം ..